2013, ജൂലൈ 28, ഞായറാഴ്‌ച

പ്രിയപ്പെട്ട വാക്കുകള്‍ കൊല്ലപ്പെട്ട നാളുകള്‍

വാക്കുകള്‍ക്കുള്ളില്‍ കിടന്ന്
ശ്വസം മുട്ടുന്ന ചില കാര്യങ്ങള്‍ ഉണ്ട്.
വരികളില്‍ നിന്ന്
അങ്ങോട്ടുമിങ്ങോട്ടും
ഇളകനാവാത്ത വാക്കുകള്‍
ഒരു വരി മുറിച്ചുകടക്കാന്‍
വെറുതെയൊന്ന് ശ്രമിച്ചാല്‍ പോലും
ചിലപ്പോള്‍ പൊള്ളും
അല്ലെങ്കില്‍ മരവിച്ച് പോകും
കണ്ണില്‍ കിടന്ന്
തിളങ്ങാന്‍ മാത്രം അനുവദിക്കപ്പെട്ട
ബാഷ്പബിന്ദുക്കള്‍
പണ്ടേ അങ്ങ്നെയായിരുന്നു. സങ്കടങ്ങളുണ്ടായാല്‍ ഒരു പേപ്പറില്‍ വെട്ടിയും തിരുത്തിയും അന്ന് എറ്റവും മനോഹരമെന്ന് എനിക്കു തോന്നുന്ന വക്കുകളില്‍ എഴുതിവയ്ക്കും. ഓരോ സങ്കടങ്ങള്‍ ഓരോ പേപ്പറില്‍ . എന്നിട്ടത് ഒളിപ്പിച്ച് വയ്ക്കും. അച്ഛനും അമ്മയും ബിജുവും ബിജീഷും കാണാതെ. എന്നിട്ട് ആരുമില്ലാത്ത ഒരു ദിവസം മണ്ണെണ്ണ വിളക്ക് തെളിച്ച് വച്ചിട്ട് ഓരോന്നോരോന്നായി കത്തിച്ചു കളയും. ചിലപ്പൊള്‍ കൂട്ടത്തില്‍ ചില പ്രിയപ്പെട്ട വരികളെ കത്തിച്ച് കളയാന്‍ തോന്നില്ല. അപ്പോള്‍ അത് വേറെ ഒരു പേപ്പറില്‍ എഴുതി വയ്ക്കും. കുറെ ദിവസം കഴിഞ്ഞാല്‍ അതും കത്തിച്ചു കളയും. പ്രിയപ്പെട്ട വാക്കുകള്‍ കൊല്ലപ്പെടുന്ന ആ ദിവസങ്ങള്‍ ഓമ്മയില്‍ കത്തി നില്‍ക്കും. അതോര്‍ത്ത് ദിവസങ്ങളോളം ആരോടും പറയാതെ വേദനിച്ച് കൊണ്ടിരിക്കും.
ആ വാക്കുകള്‍ക്കിടയില്‍
നിരാശയും
നഷ്ടബോധവും
ഇഷ്ടവും
രോഷവും
ആശയസംഘട്ടനങ്ങളും
ഭീരുത്വവും
പ്രതിഷേധവും
അഭിമാനവും
അമര്‍ഷവും
എല്ലാം എല്ലാം ഉണ്ടായിരുന്നു..
അതൊക്കെ പ്രകടിപ്പിക്കാന്‍ അന്നുപയോഗിച്ച ഭാഷയേതെന്നു മാത്രം എനിക്കറിയില്ല.
ആദ്യം എഴുതിയതൊക്കെ കുഞ്ഞുസങ്കടങ്ങളെക്കുറിച്ച് തന്നെയായിരുന്നു
അമ്മ ചെറുതായൊന്ന് ചീത്ത പറഞ്ഞാല്‍
ഇഷ്ടപ്പെട്ട ആരെങ്കിലും എന്നോടൊന്ന് മിണ്ടാതെ പോയാല്‍
ഒരു പെരുമഴ പെയ്താല്‍
വെയിലിത്തിരി മൂത്തുപോയാല്‍
രണ്ട് ചെംബരത്തി വിടരുമെന്ന് പ്രതീക്ഷിച്ച് ഒന്നുമാത്രം വിടര്‍ന്നാല്‍
അയ്യോ, എന്തൊക്കെയായിരുന്നു കവിതയ്ക്കുള്ള പ്രമേയങ്ങള്‍ ...
എട്ടാം ക്ലാസിലെത്തുമ്പോഴേയ്ക്കും പ്രകൃതിയിലെ ചില നിശ്ശബ്ദതകളെക്കുറിച്ച്
അസാന്നിധ്യങ്ങളെക്കുറിച്ച് ആയിരുന്നു. ഒരിക്കലും വെളിച്ചം കാണാത്ത എഴുത്തുകളായിരുന്നു അവയൊക്കെ.
അടുപ്പിലെ കനലിലോ, അല്ലെങ്കില്‍ വീടിനു പിറകിലെ തോട്ടിലോ, അതുമല്ലെങ്കില്‍ മണ്ണെണ്ണ വിളക്കിലോ ജീവിതം ഒടുക്കിയവ.
കോളെജില്‍ പഠിക്കുമ്പോള്‍ എഴുതിയവക്ക് ചുവപ്പു നിറമായിരുന്നു... എന്റെ സഹപാഠിയായ പ്രിയസുഹൃത്തിന് വേണ്ടി മാത്രം എഴുതിയവ. നല്ല സമൂഹം സ്വപന്ം കണ്ടിരുന്ന അവനെ ആവേശം കൊള്ളിക്കാന്‍ വേണ്ടി മാത്രം എഴുതിയവ.. നല്ല നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ നിറഞ്ഞ എഴുത്തുകള്‍ ...
പിന്നീടുള്ള എഴുത്തുകളെല്ലാം എന്റെ ഡയറിയില്‍ മാത്രമായിരുന്നു...എല്ലാത്തിനും വിഷാദച്ചുവയുള്ള എഴുത്തുകള്‍ .. അതിപ്പൊഴും എന്റെ കൂടെയുണ്ട്. ഒരു ഇരുമ്പു പെട്ടിയില്‍ അമ്മ അടക്കിയൊതുക്കി പൂട്ടി വച്ചത്, എന്റെ പ്രിയപ്പെട്ട ചില പുസ്തകങ്ങള്‍ക്കൊപ്പം. പിന്നീട് വര്‍ഷങ്ങള്‍ നീണ്ടൊരു കാലം വെറും ശൂന്യമായിരുന്നു ഞാന്‍ ... വാക്കുകള്‍ക്കു പോലും എന്നെ മനസ്സിലാവാതെ പോയ കാലം. ശൂന്യതയ്ക്കു മാത്രം ഒപ്പിയെടുക്കനായ ജീവിതം. എന്നിലേയ്ക്ക് മാത്രം ചുരുങ്ങിപ്പോയ ഞാന്‍ . ചെറുതായി ചെറുതായി ഉള്ളിലുള്ളതിനെ പങ്കുവെക്കാതെ സ്വാര്‍ഥതയില്‍ എറ്റവും ഏകാകിനിയായി...!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ