2009, നവംബർ 22, ഞായറാഴ്‌ച

അബോധം

ജീസസ്,
പാപബോധത്തിന്റെ
ഗോത്രസ്മൃതികളില്‍
നീയെന്റെ നാമാക്ഷരങ്ങള്‍
കുറിച്ചിട്ടതെന്തിന്?
നീ തന്ന ജീവിതം
നീ തന്ന ബോധാബോധങ്ങള്‍..
ചോരയൂറുന്ന കലണ്ടര്‍ മാസങ്ങള്‍..
ഇടിഞ്ഞു പൊളിയുന്നമനസ്സ്..
ഒരാര്‍ദ്രമായ നോട്ടവും
 തിരിച്ചുവരാത്ത കൊടുക്കലുകള്‍..
എരിഞ്ഞുതീരുന്ന തീക്കൊള്ളികള്‍
അവശേഷിപ്പിക്കാത്ത പ്രകാശം പോലെ..
അണയും മുന്‍പേ പകര്‍ന്നുകൊടുക്കാനാവാതെ..
അണഞ്ഞുപോയാല്‍ സ്വയം ആളിക്കത്താനാവാതെ..
തലമുറകളിലേക്ക് പകര്‍ന്നുപോകുന്ന
സ്വകാര്യസന്ദേഹങ്ങള്‍ മാത്രമായ്
നീയെന്നെ വീണ്ടും വീണ്ടും
വേട്ടയാടുന്നതെന്തിന്?

(ആത്യന്തികമായി മതങ്ങളും മതാധിഷ്ടിത സമൂഹവും സാധാരണ സ്ത്രീകളുടെ മനസ്സില്‍ അവശേഷിപ്പിക്കുന്നത് പാപബോധവും അതില്‍നിന്നുണ്ടാവുന്ന കുറ്റബോധവുമാണ്. അതുകൊണ്ടുതന്നെ അഭിമാനത്തോടെ ഒരു വ്യക്തിത്വം വളര്‍ത്തിയെടുക്കാന്‍ അവര്‍ക്ക് പറ്റുന്നില്ലെന്ന് എനിക്ക് പലപ്പൊഴും തോന്നാറുണ്ട്.)